കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും

കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും

ശാശ്വതദൈവമെന്നും എന്നാൽ

ശോഭിക്കും രാവിലെ വാടും പൂവെന്നപോൽ മായുന്നു മന്നിൽ നരൻ

 

മണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ

മന്നിൽ മോദേന വാഴാൻഎന്നാൽ

മന്നിൽ പാപംമൂലം മർത്യനായ് തീർന്നവൻ

മണ്ണിൽ ലയിച്ചിടുന്നു

 

ശക്തനെന്നാകിലും ഭക്തനെന്നാകിലും

മന്നനെന്നായിടിലും പാരം

കണ്ണീരോടെ വന്നു വേഗേന തീരുന്നു

നിത്യലോകം ചേരുന്നു

 

അന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ

ഞങ്ങൾക്കറിവില്ലതിൽ പാരം

ജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണം

 

ബാല്യവും യൗവനകാലവും മായയാം

ഭാഗ്യനാൾ അന്ത്യമാകാം ദേവാ!

ജീവിതം ധന്യമായ് കാത്തിടുവാനെന്നും

കാരുണ്യമേകിടേണം

 

തോന്നേണമേ സഹതാപമീയേഴയിൽ

ഭാരങ്ങളേറുന്നേരം ദേവാ

തൃപ്തരാക്കിടണം നിൻദയയാൽ ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാം

 

ഇന്നു കാണുന്നവൻ നാളെ കാണാതാകാം

ശാശ്വതമല്ലൊന്നുമേ ഭൂവിൽ

നീ വിളിക്കുന്നേരം ആരറിയും ദേവാ!

സ്വസ്ഥത നിൻ സവിധേ

 

ഒന്നുമില്ലാതെ നാം വന്നു, ഭൂവിൽനിന്നും

ഒന്നുമില്ലാതെ പോകും എന്നാൽ

കർത്താവിനെന്നപോൽ ചെയ്തതാം നന്മകൾ

പിൻചെല്ലും നിത്യതയിൽ

 

കാഹളനാദം ധ്വനിക്കുവോളം ലോകം

നീറുന്നു ദീനതയിൽ ദേവാ!

ആശ്വാസമേകുക നിൻവാക്കിനാൽ ഞങ്ങൾ

ആശ്വാസമുൾക്കൊള്ളുവാൻ.

Your encouragement is valuable to us

Your stories help make websites like this possible.