കാൽവറി ക്രൂശിൽ കാണുന്ന രൂപമേ!

കാൽവറി ക്രൂശിൽ കാണുന്ന രൂപമേ!

കന്മഷക്കൂരിരുൾ നീക്കും പൊൻദീപമേ!

എന്തു കനിവോ! സ്വന്തനിണവും

ചിന്തി മഹാമൃതിയേന്തിയതാമി

 

എന്നുടെ സഖിയായി മരുവിടാ

നന്യരാൽ നിന്ദിതനായിത്തീരേണമോ?

ആരും തുണയില്ലാതെ വലയാതഗ-

തിയാമെന്നെ കരുതുക തന്നെ

 

നന്മ ചെയ്തു നടന്ന പാദങ്ങളിൽ

വൻ മുറിവേകിടുന്നാണികൾ മുനയാൽ

എൻനടപ്പു നന്നാകുവതിന്നായൊന്നു-

മില്ലേയന്യമാർഗ്ഗമിതെന്യേ!

 

ആണികൾ നിജപാണി യുഗങ്ങളെ

ശോണിതപൂരിതമാക്കി കാണുന്നിതാ!

എൻക്രിയകളിൻ വൻകലുഷത

നീക്കുകയാണിതു നോക്കിയ ഹേതു

 

മുൾമുടിയതുമൂലം മുറിഞ്ഞിതാ!

തൻമുഖത്തൂടൊഴുകുന്നു തങ്കനിണം

എൻനിനവിലെ തിന്മയഖിലം

ശിരസ്സിലേറ്റിടുവാൻ മനസ്സലിഞ്ഞോനേ

 

മാ മരക്കുരിശ്ശായി ബലിപീഠം

വാനവനീശ്വരനായി യാഗമൃഗം

മരത്തിൽ തൂങ്ങുവോൻ ശപിക്കപ്പെട്ടവൻ

ലിഖിതമിതീവിധമായി നിർവ്വാദം.

Your encouragement is valuable to us

Your stories help make websites like this possible.